Wednesday, October 10, 2012

ഗോമാതാ


പശു
പുല്ലു തിന്നുന്ന
ഒരു സാധു മൃഗമാണ്

പണ്ട്
മിക്കവീടുകളിലുമുണ്ടായിരുന്നു,
ആയുഷ്ക്കാലം മുഴുവൻ
പെറ്റു പോറ്റിയിരുന്നു,
വീട്ടിലെല്ലാം
നറുപാൽ മണം പരത്തിയിരുന്നു
ചാണകം കൊണ്ട്
തൊടികളെ
തടിച്ചു കൊഴുപ്പിച്ചിരുന്നു.

പുല്ലുതിന്നാനെങ്ങാനും
തൊടിയിലേക്കിറങ്ങിയാൽ
വാഴയും ചേനയും
ചേമ്പും
പടവലവും മത്തനും കയ്പവല്ലിയും
കടപ്പാടുകൊണ്ട്
ശിരസു നമിച്ചിരുന്നു


പേറ് നിന്ന്
കറവ വറ്റി
ആറവുശാലയിലേക്ക്
നടന്നു പോകുമ്പോൾ പോലും
വാൽസല്യത്തോടെ
ഞങ്ങളെ നോക്കി
ചെവിയാട്ടിയിരുന്നു


പാർട്ടി വിട്ട്
ബി ജെ പിയിൽ ചേർന്ന ശ്രീധരേട്ടൻ
വീട്ടിൽ വന്നപ്പോൾ
പശു  അമ്മയാണെന്നു പറയുന്നതു കേട്ട്
വിറ്റുപോയ പശുവിനെ ഓർത്തിട്ടാവണം
അമ്മ കരയുന്നത്
ഞാൻ കണ്ടിട്ടുണ്ട്.

അന്ന്
ഞാൻ
മണ്ടനെന്ന്
എല്ലാവരും വിളിച്ചിരുന്ന
തീരെച്ചെറിയൊരു കുട്ടിയായിരുന്നു

5 comments:

  1. Replies
    1. ഇന്ന്
      ഞാൻ
      മണ്ടനെന്ന്
      എല്ലാവരും വിളിക്കുന്ന
      തീരെച്ചെറിയതല്ലാത്തൊരു കുട്ടിയാണ്... സിയാഫ്

      Delete
  2. ശരിയാണുമാഷെ,അമ്മ കരഞ്ഞതാപശുവിനെ മാത്രം ഓര്‍ത്താണ്,
    പേറ് നിന്ന്,കറവവറ്റി അറവുശാലയിലേക്കുനടന്നുപോകുന്ന ആ അമ്മപ്പശുവിനെ ഓര്‍ത്ത്...

    മണ്ടനായ മാഷെത്ര ഭാഗ്യവാന്‍, കവിതക്കണ്ണൂം നനഞ്ഞിരിക്കുന്നു..

    ReplyDelete
  3. പിന്നെയ്,ഈ പശുവും പൂച്ചയുമൊത്തുവന്നതെന്താണു മാഷെ? വെറുതെ ഒന്നു ചോയ്ച്ചളയാംന്ന് വച്ചൂന്ന് മാത്രം

    ReplyDelete
  4. പശുവും പൂച്ചയും നായയും ഒക്കെ ഒന്നിച്ചു കവിതയിൽ കേറിവന്ന ദിവസമായിരുന്നു. അതിൽ നായയെ മാത്രം അഴിച്ചുവിട്ടില്ല. വേറൊരു ദിവസം അതും പുറത്തുവരും വൈകാതെ.... :-) കമന്റുകൾക്ക് നന്ദി, വായനയ്ക്കും

    ReplyDelete